Monday, March 27, 2006

മഞ്ഞക്കിളിത്തൂവല്‍

"കൊണ്ടോ...?" ഞങ്ങളുടെ ചോദ്യം സലീം കേട്ടില്ല. അവന്റെ ശ്രദ്ദ മുഴുവനും തൊട്ടടുത്ത മരച്ചുവട്ടിലായിരുന്നു.

ആ ചോദ്യം അപ്രസക്തമാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. സലീമിനു സാധാരണയായി ഉന്നം പിഴക്കാറില്ല. സദാ സമയവും കൂടെ കൊണ്ടു നടക്കുന്ന അവന്റെ കവണ വളരെയധികം സമയം ചിലവഴിച്ച്‌ അവന്‍ പ്രത്യേകമായി ഉണ്ടാക്കിയെടുത്തതാണ്‌. Y ആകൃതിയിലുള്ള ഉറപ്പുള്ള മരക്കമ്പ്‌ കണ്ടു പിടിക്കലാണ്‌ ആദ്യത്തെ ജോലി. പിന്നെ പുതിയ പന്തിന്റെ ബ്ലാഡര്‍ ശ്രദ്ദയോടെ ബ്ലെയ്‌ഡ്‌ കൊണ്ട്‌ വെട്ടിയെടുക്കും. കല്ല് വെച്ച്‌ തൊടുത്ത്‌ വിടാനുള്ള ഭാഗം, പന്തിന്റെ ലെതറ്‌ കൊണ്ടാണുണ്ടാക്കുന്നത്‌. കവണ ഉണ്ടാക്കുന്ന അതേ നിഷ്കര്‍ഷതയോടെയാണ്‌ അതിലുപയോഗിക്കാനുള്ള കല്ലുകള്‍ അവന്‍ തിരഞ്ഞെടുക്കുന്നതും. പുഴയില്‍ നിന്ന് ശേഖരിക്കുന്ന ഒരേ വലിപ്പത്തിലുള്ള ഉരുണ്ട കല്ലുകള്‍ എപ്പോഴും അവന്‍ പോക്കറ്റില്‍ സൂക്ഷിക്കും.

വഴിയരികിലെ വേലിയുടെ മുള്ളുകള്‍ നീക്കി വെച്ച്‌, പറമ്പിലേക്ക്‌ കയറി നജീബും സലീമും മരച്ചുവട്ടില്‍ തിരച്ചില്‍ തുടങ്ങിയിരുന്നു. ഏത്‌ കിളിയാണ്‌?, എവിടെയാണ്‌ കൊണ്ടത്‌?, എങ്ങോട്ടാണ്‌ വീണത്‌? തുടങ്ങിയുള്ള നജീബിന്റെ തുടരെ തുടരെയുള്ള ചോദ്യങ്ങള്‍ക്കൊന്നിനും സലീം മറുപടി പറഞ്ഞില്ല. എങ്കിലും ശൈലി മാറ്റി നജീബ്‌ ചോദ്യം തുടര്‍ന്നു. "ഇവിടെയാണോ വീണത്‌?". മറുപടി സലീം മൂളലിലൊതുക്കി. അപ്പോഴേക്കും അവനതിനെ കിട്ടിയിരുന്നു. ഒരു മഞ്ഞക്കിളി. കഴുത്തിന്റെ താഴെയായിട്ടാണ്‌ കല്ല് കൊണ്ടത്‌. ചോര പടര്‍ന്ന് ആ ഭാഗത്തെ തൂവലുകള്‍ക്കെല്ലാം ചുവപ്പ്‌ നിറമായിരുന്നു. "ചത്തിട്ടില്ലെന്നാ തോന്ന്ണത്‌...", അല്‍പ്പം കാരുണ്യത്തോടെ ഞാനതിനെ പരിശോധിച്ചു. "വീട്ടില്‍ കൊണ്ട്‌ പോയി മര്‌ന്ന് വെച്ച്‌ നോക്കാം...", അസ്ലമും എന്നോടൊപ്പം ചേര്‍ന്നു. "കഴ്‌ത്തിനാ കൊണ്ടത്‌... അപ്പൊത്തന്നെ ചത്തിട്ട്ണ്ടാവും.", സലീം ആധികാരികതയോടെ പറഞ്ഞു. പിന്നെ ഒന്നു കൂടെ പരിശോധിച്ചുറപ്പ്‌ വരുത്തി, അതിനെ വേലിക്കപ്പുറത്തേക്ക്‌ വലിച്ചെറിഞ്ഞു.

പക്ഷികളെ കൊല്ലുന്നതില്‍ മാത്രമായിരുന്നു അവനു താല്‍പ്പര്യം. പക്ഷികളെ മാത്രമല്ല ഓന്ത്‌, അണ്ണാന്‍ തുടങ്ങി ഏത്‌ ജീവിയേയും കവണയുപയോഗിച്ച്‌ അവന്‍ കൊല്ലും. ഉന്നം കൃത്യമായി കൊള്ളുന്നതോടു കൂടെ അവന്റെ ഹരം തീരും. ചിരട്ടയില്‍ നിറയെ മണ്ണെണ്ണ നിറച്ച്‌, തേരട്ടകളെ അതില്‍ പിടിച്ചിട്ട്‌ അവ പിടഞ്ഞ്‌ ചാകുന്നത്‌ നോക്കി രസിക്കലായിരുന്നു, വളരെ ചെറുപ്പകാലത്തു തന്നെ അവന്റെ വിനോദം.

മഞ്ഞക്കിളിയുടെ ദാരുണ മരണം കുറച്ച്‌ നേരത്തേക്ക്‌ മാത്രമേ ഞങ്ങളെ നിശ്ശബ്ദരാക്കിയുള്ളൂ. വീണ്ടും നജീബിന്റെ സിനിമാക്കഥയും ആസ്വദിച്ച്‌ പുഴയിലേക്കുള്ള ഞങ്ങളുടെ യാത്ര തുടര്‍ന്നു.

11 comments:

  1. വെരി നൈസ് എഴുത്ത്.
    ബ്ലോഗുലോകത്തേക്ക് സ്വാഗതം സുഹൃത്തേ.

    ഇങ്ങിനെ പാവം ജീവികളെ കൊല്ലുന്ന ശീലംhttp://kodakarapuranams.blogspot.com/2005/11/blog-post.html എനിക്കും ഉണ്ടായിരുന്നതുകൊണ്ട്, കൂട്ടുകാരനെപ്പറ്റി, പാവം, വിവരക്കുറവുകൊണ്ടാണ് എന്നേ പറയാനുള്ളൂ.

    ReplyDelete
  2. സ്വാഗതം സമീര്‍..
    മനസ്സില്‍ തോന്നുന്നത്‌ എഴുതുക....മുട്ടിപ്പാലത്തെ കൂടുതല്‍ വിഷേശങ്ങള്‍ക്കായി കാത്തിരിക്കുന്നു...

    ReplyDelete
  3. നന്ദി, ഇളം തെന്നല്‍.... ശനിയന്റെ "വിശാലോ" വിളിയില്‍ ഒരു പന്തികേടുണ്ടല്ലോ... ;) എന്തായാലും വിശാലന്റെ പാമ്പിനെ തല്ലിയ കഥ വായിച്ചിട്ട്‌ ചിരിയടക്കാന്‍ കഴിഞ്ഞില്ല... :))

    ReplyDelete
  4. കുട്ടിക്കാലത്തെ കഥകള്‍ എത്ര കേട്ടാലും മതിവരില്ല.. മുട്ടിപ്പാലത്തെ കുട്ടിക്കഥകള്‍ ഇനിയുമെഴുതൂ..

    ReplyDelete
  5. എന്താ, മുട്ടിപ്പാലത്തെ വിശേഷങ്ങള്‍ ഒക്കെ തീര്‍ന്നു പോയോ? വല്ലതുമൊക്കെ ഒന്നെഴുതെന്റിഷ്‌ടാ.. :)

    ReplyDelete
  6. മുട്ടിപ്പാലത്തെ എന്റെ സുഹ്രുത്തെ നിന്റെ എഴുത്ത്‌ മുട്ടിപാലത്തുകൂടിയുള്ള എന്റെ സ്കൂള്‍ യാത്രകള്‍ ഓര്‍മിപ്പിക്കുന്നു. ഇനിയും ധാരളം എഴുതുക

    ReplyDelete
  7. മുട്ടിപ്പാലം വിശേഷങ്ങള്‍ മുടക്കം വരുത്താതെ വായനക്കാര്‍ക്കെത്തിച്ചു തരാത്തതെന്തേയെന്ന് ഇന്ന് രാവിലെ വിചാരിച്ചതേയുള്ളൂ.. ഷിബൂ... ടെക്‍നോളജി തലയില്‍ നിറച്ച താങ്കളുടെ മനസ്സില്‍ ഭാവനയുള്ള ഒരു കഥാകാരന്‍ കുടിയിരിപ്പുണ്ട്‌. തുറന്നുവിടൂ അതിനെ, താങ്കളുടെ തൂലികതുമ്പിലൂടെ - സോറി - മൗസ്സിന്‍ ക്ലിക്കുകളിലൂടെ..!

    ReplyDelete
  8. വീണ്ടും കണ്ടുമുട്ടാന്‍ സാധിച്ചതില്‍ സന്തോഷം. എഴുത്ത് നന്നായിട്ടൂണ്ട്. ആശംസകളോടെ.

    ReplyDelete