Saturday, August 11, 2007

ഞാന്‍ തിരിച്ചു വരും... പിന്നീടൊരിക്കല്‍...

ചിലരുടെ മലയാളം ബ്ലോഗുകള്‍ കണ്ടപ്പോള്‍ എനിക്കും കൊതിയായി... മലയാളത്തില്‍ എഴുതാന്‍... ആത്മ കഥയോടെ തുടക്കമിട്ടു. കൂട്ടുകര്‍ക്കും വീട്ടുകാര്‍ക്കും ഒക്കെ ഇഷ്ടപ്പെട്ടു എന്നറിഞപ്പോള്‍ സന്തോഷമയി. മറ്റു ബ്ലോഗേര്‍സിന്റെ നിര്‍‍ലോഭമായ പിന്തുണ കൂടിയായപ്പോള്‍ ആവേശമായി.

വീണ്ടും വീണ്ടും എഴുതണമെന്നുണ്ടായിരുന്നു... പക്ഷെ, മറ്റു പല തിരക്കുകളും കാരണം ഒന്നും നടന്നില്ല. ഇപ്പോഴും സമയം കിട്ടുമ്പോഴൊക്കെ മലയാളം ബ്ലോഗുകള്‍ ഞാന്‍ വായിക്കാറുണ്ട്. പഴയ ചിലരൊക്കെ തുടക്കത്തിലെ ആവേശത്തോടെ ഇപ്പോഴും എഴുതുന്നത് കണ്ട് അത്ഭുതപ്പെടാറുണ്ട്. കമന്റിലൂടെ പിന്തുണ അറിയിക്കാന്‍ പലപ്പോഴും കഴിയാറില്ലെങ്കിലും.

ഞാന്‍ തിരിച്ചു വരും... പിന്നീടൊരിക്കല്‍... എന്നാണെന്നു പറയുന്നില്ല... അതുവരെ, എല്ലാവര്‍ക്കും വിട...

ഒരുപാടു നന്ദിയോടെ... ആശംസകളോടെ...
സമീര്‍ തിരുത്തിക്കാട്, മുട്ടിപ്പാലം.

Monday, March 27, 2006

മഞ്ഞക്കിളിത്തൂവല്‍

"കൊണ്ടോ...?" ഞങ്ങളുടെ ചോദ്യം സലീം കേട്ടില്ല. അവന്റെ ശ്രദ്ദ മുഴുവനും തൊട്ടടുത്ത മരച്ചുവട്ടിലായിരുന്നു.

ആ ചോദ്യം അപ്രസക്തമാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. സലീമിനു സാധാരണയായി ഉന്നം പിഴക്കാറില്ല. സദാ സമയവും കൂടെ കൊണ്ടു നടക്കുന്ന അവന്റെ കവണ വളരെയധികം സമയം ചിലവഴിച്ച്‌ അവന്‍ പ്രത്യേകമായി ഉണ്ടാക്കിയെടുത്തതാണ്‌. Y ആകൃതിയിലുള്ള ഉറപ്പുള്ള മരക്കമ്പ്‌ കണ്ടു പിടിക്കലാണ്‌ ആദ്യത്തെ ജോലി. പിന്നെ പുതിയ പന്തിന്റെ ബ്ലാഡര്‍ ശ്രദ്ദയോടെ ബ്ലെയ്‌ഡ്‌ കൊണ്ട്‌ വെട്ടിയെടുക്കും. കല്ല് വെച്ച്‌ തൊടുത്ത്‌ വിടാനുള്ള ഭാഗം, പന്തിന്റെ ലെതറ്‌ കൊണ്ടാണുണ്ടാക്കുന്നത്‌. കവണ ഉണ്ടാക്കുന്ന അതേ നിഷ്കര്‍ഷതയോടെയാണ്‌ അതിലുപയോഗിക്കാനുള്ള കല്ലുകള്‍ അവന്‍ തിരഞ്ഞെടുക്കുന്നതും. പുഴയില്‍ നിന്ന് ശേഖരിക്കുന്ന ഒരേ വലിപ്പത്തിലുള്ള ഉരുണ്ട കല്ലുകള്‍ എപ്പോഴും അവന്‍ പോക്കറ്റില്‍ സൂക്ഷിക്കും.

വഴിയരികിലെ വേലിയുടെ മുള്ളുകള്‍ നീക്കി വെച്ച്‌, പറമ്പിലേക്ക്‌ കയറി നജീബും സലീമും മരച്ചുവട്ടില്‍ തിരച്ചില്‍ തുടങ്ങിയിരുന്നു. ഏത്‌ കിളിയാണ്‌?, എവിടെയാണ്‌ കൊണ്ടത്‌?, എങ്ങോട്ടാണ്‌ വീണത്‌? തുടങ്ങിയുള്ള നജീബിന്റെ തുടരെ തുടരെയുള്ള ചോദ്യങ്ങള്‍ക്കൊന്നിനും സലീം മറുപടി പറഞ്ഞില്ല. എങ്കിലും ശൈലി മാറ്റി നജീബ്‌ ചോദ്യം തുടര്‍ന്നു. "ഇവിടെയാണോ വീണത്‌?". മറുപടി സലീം മൂളലിലൊതുക്കി. അപ്പോഴേക്കും അവനതിനെ കിട്ടിയിരുന്നു. ഒരു മഞ്ഞക്കിളി. കഴുത്തിന്റെ താഴെയായിട്ടാണ്‌ കല്ല് കൊണ്ടത്‌. ചോര പടര്‍ന്ന് ആ ഭാഗത്തെ തൂവലുകള്‍ക്കെല്ലാം ചുവപ്പ്‌ നിറമായിരുന്നു. "ചത്തിട്ടില്ലെന്നാ തോന്ന്ണത്‌...", അല്‍പ്പം കാരുണ്യത്തോടെ ഞാനതിനെ പരിശോധിച്ചു. "വീട്ടില്‍ കൊണ്ട്‌ പോയി മര്‌ന്ന് വെച്ച്‌ നോക്കാം...", അസ്ലമും എന്നോടൊപ്പം ചേര്‍ന്നു. "കഴ്‌ത്തിനാ കൊണ്ടത്‌... അപ്പൊത്തന്നെ ചത്തിട്ട്ണ്ടാവും.", സലീം ആധികാരികതയോടെ പറഞ്ഞു. പിന്നെ ഒന്നു കൂടെ പരിശോധിച്ചുറപ്പ്‌ വരുത്തി, അതിനെ വേലിക്കപ്പുറത്തേക്ക്‌ വലിച്ചെറിഞ്ഞു.

പക്ഷികളെ കൊല്ലുന്നതില്‍ മാത്രമായിരുന്നു അവനു താല്‍പ്പര്യം. പക്ഷികളെ മാത്രമല്ല ഓന്ത്‌, അണ്ണാന്‍ തുടങ്ങി ഏത്‌ ജീവിയേയും കവണയുപയോഗിച്ച്‌ അവന്‍ കൊല്ലും. ഉന്നം കൃത്യമായി കൊള്ളുന്നതോടു കൂടെ അവന്റെ ഹരം തീരും. ചിരട്ടയില്‍ നിറയെ മണ്ണെണ്ണ നിറച്ച്‌, തേരട്ടകളെ അതില്‍ പിടിച്ചിട്ട്‌ അവ പിടഞ്ഞ്‌ ചാകുന്നത്‌ നോക്കി രസിക്കലായിരുന്നു, വളരെ ചെറുപ്പകാലത്തു തന്നെ അവന്റെ വിനോദം.

മഞ്ഞക്കിളിയുടെ ദാരുണ മരണം കുറച്ച്‌ നേരത്തേക്ക്‌ മാത്രമേ ഞങ്ങളെ നിശ്ശബ്ദരാക്കിയുള്ളൂ. വീണ്ടും നജീബിന്റെ സിനിമാക്കഥയും ആസ്വദിച്ച്‌ പുഴയിലേക്കുള്ള ഞങ്ങളുടെ യാത്ര തുടര്‍ന്നു.

Sunday, March 19, 2006

പണ്ടൊരു പുഴയരികില്‍

"പണ്ടൊരു പുഴയരികില്‍...
പവിഴ മല്ലി തളിരിതളില്‍..."

നജീബാണ്‌ പാട്ടു തുടങ്ങിയത്‌...

"ഉരുണ്ടു വീഴാനൊരുങ്ങി നിന്നൂ...
ഒരു തുള്ളി മഴവെള്ളം..."

ഞാന്‍ ആവേശത്തോടെ കൂടെ പാടി.

"ഒരു തുള്ളി മഴവെള്ളം..."

അതിലേറെ ആവേശത്തിലും ശബ്ദത്തിലും സലീമും തുടങ്ങി. തുടര്‍ന്നു ബാക്കിയുള്ളവരും. പിന്നെയങ്ങോട്ടൊരു ഗാനമേളയായിരുന്നു. കുട്ടിക്കാലത്തേക്കൊരു തിരിച്ചുപോക്ക്‌. നാടുകാണി ചുരമിറങ്ങി വരുന്ന Tata Sumo യിലിരുന്ന് ഞങ്ങള്‍ പണ്ടുകാലത്തു കേട്ടു പഠിച്ച പാട്ടുകള്‍ മുഴുവന്‍ ആവേശത്തോടെ പാടി.

ആമയും മുയലും ഓട്ട പന്തയം വെച്ചതും മാതേവനും മല്ലനും തേന്‍ തേടി പോയതുമൊക്കെ മ്യൂസിക്കോടു കൂടി പാടുന്നതു ഡ്രൈവര്‍ അല്‍ഭുതത്തോടെ കേട്ടിരിന്നു. എന്തൊക്കെയായാലും ഈ പഹയന്മാരുടെ പാട്ടുകാരണം അര്‍ദ്ധരാത്രിയിലും ഉറക്കം തൂങ്ങാതെ വണ്ടി വിടാമല്ലൊ എന്നതു മാത്രമായിരുന്നു അയാളുടെ ആശ്വാസം.

ഭാര്യമാരെയൊക്കെ വീട്ടിലാക്കി ഒരു ദിവസത്തെ Boys Day Out നിറങ്ങിയതായിരുന്നു ഞങ്ങള്‍, കുട്ടിക്കാലത്തെ കളിക്കൂട്ടുകാര്‍. ടൂറിന്റെ അവസാനം കുറിച്ച്‌ വണ്ടി ചുങ്കത്തറയിലേക്കു പ്രവേശിച്ചതോടെ എല്ലാവരും നിശ്ശബ്ദരായി. രണ്ടു ദിവസം കൂടി കഴിഞ്ഞാല്‍ സലീമിനു ഗള്‍ഫിലേക്കു തിരിച്ചു പറക്കണം. പിന്നെ അടുത്ത വര്‍ഷം അവധിക്കു വരുന്നതു വരെ തിരക്കു പിടിച്ച അവിടുത്തെ ജീവിതത്തിനിടയില്‍ ആശ്വാസം നല്‍കുന്നത്‌ ഇതു പോലത്തെ സന്തോഷകരമായ നിമിഷങ്ങളുടെ ഓര്‍മകളായിരിക്കും. നജീബിനാണെങ്കില്‍ പിറ്റേ ദിവസം മുതല്‍ ഉത്തരവാദിത്തം പിടിച്ച അധ്യാപക ജോലിയുടെ തിരക്കായിരിക്കും. ബാംഗ്ലൂരിലെ കമ്പ്യൂട്ടറുകളുടെ ലോകത്തേക്കു തിരിച്ചു പോകുന്നത്‌ ചിന്തിക്കാന്‍ തന്നെ ഞാന്‍ ഇഷ്ടപ്പെട്ടില്ല. പകരം, കുട്ടിക്കാലത്തെ ഓര്‍മകളില്‍ സന്തോഷം കണ്ടെത്താനായിരുന്നു എനിക്കു താല്‍പ്പര്യം.

അന്നെല്ലാം ഉമ്മ വീടായ ചുങ്കത്തറയിലായിരുന്നു എന്റെ താമസം. സ്കൂള്‍ വിട്ടു വന്നാല്‍ ആദ്യത്തെ പരിപാടി പുഴയില്‍ പോക്കാണ്‌. പുസ്തക സഞ്ചി റൂമിലേക്കെറിഞ്ഞു ചായയും വലിച്ചു കുടിച്ചു പുഴയില്‍ പോകാനുള്ള ഒരുക്കങ്ങള്‍ തുടങ്ങും. ഉമ്മാന്റെ ഉപ്പയായ വല്യുപ്പ മാത്രമായിരുന്നു ഒരു പ്രശ്നം. വല്യുപ്പാനെ കാണാതെ വീട്ടില്‍ നിന്നും മുങ്ങല്‍ അത്ര എളുപ്പമായിരുന്നില്ല. പ്രത്യേകിച്ചും പുഴയിലേക്ക്‌.

എന്നെക്കാളും രണ്ടു വയസ്സു മാത്രം കൂടുതലുള്ള സലീം എന്റെ അമ്മാവനും കൂടിയാണ്‌. ഏറ്റവും ചെറിയ അമ്മാവനായ അസ്ലമിന്‌ എന്നേക്കാള്‍ കുറച്ച്‌ മാസങ്ങള്‍ മാത്രമാണ്‌ പ്രായം കുറവ്‌. ഒരുമിച്ചു ഒരേ വീട്ടില്‍ കളിച്ചു വളര്‍ന്ന ഞങ്ങള്‍ക്കു കര്‍ക്കശക്കാരനായ വല്യുപ്പാന്റെ (അതായത്‌ അവരുടെ ഉപ്പാന്റെ), നിയന്ത്രണങ്ങള്‍ മാത്രമായിരുന്നു ഒരു പ്രശ്നം.

ആരുടേയും ശ്രദ്ദയില്‍ പെടാതെ, കുളിമുറിയില്‍ നിന്ന് തോര്‍ത്ത്‌ മുണ്ട്‌ കൈക്കലാക്കി അരയില്‍ ചുറ്റി ഒളിപ്പിക്കും. ചെറിയ സോപ്പു കഷ്ണമുണ്ടെങ്കില്‍ അതു പോക്കറ്റിലുമാക്കും. പിന്നെ നജീബിന്റെ സിഗ്നലിനു വേണ്ടിയുള്ള കാത്തിരിപ്പാണ്‌. നാവ്‌ മുകളിലേക്കു മടക്കി തുളച്ചു കയറുന്ന പ്രത്യേക ശബ്ദത്തില്‍ 'ട്‌ട്ടോ' എന്ന്‌ ഞൊട്ടലായിരുന്നു ഞങ്ങള്‍ക്കിടയിലെ സിഗ്നല്‍. വല്യുപ്പാനേക്കളും കര്‍ക്കശക്കാരനായ അവന്റെ ബാപ്പാനെ വെട്ടിച്ച്‌ തരികിട കാണിക്കുന്നതില്‍ നജീബ്‌ പണ്ടേ മിടുക്കനായിരുന്നു. വീടിന്റെ മതിലിനു പുറത്തു നിന്നു നജീബിന്റെ ഞൊട്ടല്‍ കേട്ടാലുടനെ ഞങ്ങളും പുറത്തിറങ്ങും. എന്തെങ്കിലും കാരണം കൊണ്ടു അവന്‍ വൈകുകയാണെങ്കില്‍, പുഴയിലേക്കു ഞങ്ങള്‍ പുറപ്പെട്ടിട്ടുണ്ടെന്ന സന്ദേശം ഒരു മതിലില്‍ കല്ലു കൊണ്ട്‌ കോറിയിട്ട്‌ ഞങ്ങള്‍ പോകും. നജീബിന്റെ ബാപ്പാന്റെ കണ്മുന്നില്‍ പെട്ടാലോയെന്നു പേടിച്ച്‌ അവന്റെ വീട്ടിനടുത്ത്‌ പോയി വിളിക്കാനുള്ള ധൈര്യം ആര്‍ക്കും ഉണ്ടായിരുന്നില്ല.

ഒരു കിലോമീറ്ററിലധികം ദൂരമുള്ള പുഴയിലേക്കുള്ള ഞങ്ങളുടെ യാത്രകള്‍ വളരെയധികം സംഭവബഹുലമായിരുന്നു. മറ്റുള്ളവരേക്കാള്‍ കൂടുതല്‍ സിനിമകള്‍ കാണാന്‍ അവസരം കിട്ടിയിരുന്ന നജീബ്‌ അവയുടെ കഥകള്‍ പൊടിപ്പും തൊങ്ങലും വെച്ചു വിവരിച്ചു തരും. "പിന്നെ.. മമ്മൂട്ടി കാറില്‍ നിന്ന് ചാടിയിറങ്ങും." നജീബ്‌ പറഞ്ഞു നിര്‍ത്തുമ്പോള്‍, ആകാംക്ഷയോടെ ഞങ്ങള്‍ ചോദിക്കും: "ന്ന്ട്ട്‌?". അപ്പോഴേക്കും അവന്‍ കഥ ഒന്നു കൂടെ ഓര്‍ത്തെടുത്ത്‌ തിരുത്തും: "അല്ല്ല... മമ്മൂട്ടിയല്ല... സുരേഷ്‌ ഗോപി... യെറങ്ങ്യപ്പൊ തന്നെ, പിന്നെ അടിയാണ്‌.. പെരും അടി..". "അപ്പൊ, ഓളെന്താ കാട്ട്യേത്‌?". ഞങ്ങളുടെ ഒരോ ചോദ്യത്തിനും നജീബ്‌ സ്വതശിദ്ധമായ ശൈലിയില്‍ മുഖഭാവങ്ങള്‍ മാറ്റി ആംഗ്യങ്ങള്‍ കാണിച്ച്‌ മറുപടി പറയും: "ഓള്‌ എന്ത്‌ കാട്ടാനാ... ഓള്‌ പെരും നെലോളിയെയ്കാരം..".

മരച്ചില്ലകളിലേക്ക്‌ കല്ലു പതിക്കുന്ന ശബ്ദം കേട്ട്‌ നജീബ്‌ കഥ പറച്ചില്‍ നിര്‍ത്തി. സലീമിന്റെ കവണയില്‍ നിന്നായിരുന്നു അത്‌.

Wednesday, March 15, 2006

നേരമ്പോക്കിന്റെ നേരുകള്‍

മുട്ടിപ്പാലം... എന്റെ ഗ്രാമത്തിന്റെ പേരാണത്‌... മലയാളത്തില്‍ ബ്ലോഗുകള്‍ എഴുതാന്‍ പഠിച്ചപ്പോള്‍ ആദ്യം മനസ്സില്‍ വന്നത്‌ ആ പേരാണ്‌...

ഇനി ഈ ബ്ലോഗിന്റെ ഉദ്ദ്യേശ്യം... ചില കാര്യങ്ങള്‍ മലയാളത്തില്‍ പറഞ്ഞാലേ ശരിയാവൂ എന്നൊരു തോന്നല്‍. കുട്ടിക്കാലത്തെ മറക്കാനാവാത്ത ഒരു പാട്‌ അനുഭവങ്ങള്‍ മുതല്‍ പുറം ലോകം തന്ന ആശയങ്ങളും ആശയക്കുഴപ്പങ്ങളും വരെ... താല്‍പ്പര്യമുണ്ടെങ്കില്‍ കാതോര്‍ക്കുക... ഈ മുട്ടിപ്പാലത്തുകാരന്റെ നേരമ്പോക്കുകള്‍ക്കായ്‌...